Kerala
കൊച്ചി: കോതമംഗലം എസ്എച്ച്ഒയ്ക്കെതിരായി വധഭീഷണി മുഴക്കിയ അര്ജുന് ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്. അര്ജുന് ആയങ്കിക്ക് മുമ്പ് അനുവദിച്ച ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കാട്ടി കോതമംഗലം പോലീസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. അര്ജുന് ആയങ്കിയുടെ ഭീഷണി പോസ്റ്റില്‍ പോലീസ് നേരത്തെ കേസ് എടുത്തിരുന്നു.
ഇക്കഴിഞ്ഞ മേയ് മൂന്നിന് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്ജുന് ആയങ്കി അടക്കം അഞ്ചു പേരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് അര്ജുന് ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ പോലീസിനെതിരെ രംഗത്തെത്തിയത്.
കോതമംഗലം സിഐ പ്രശാന്തിനെ വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള പോസ്റ്റില്‍, പോലീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത ഭാഷയില്‍ ഭീഷണി മുഴക്കുകയായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സമാധാനമായി പെന്ഷന് വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ സിഐയെ അനുവദിക്കില്ലെന്ന് ആയങ്കി പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
തനിക്ക് നേരിടേണ്ടി വന്ന ഓരോ ദിവസത്തെയും ബുദ്ധിമുട്ടുകള്‍ക്ക് കൃത്യമായി കണക്കുചോദിക്കുമെന്നും പോസ്റ്റില്‍ മുന്നറിയിപ്പുണ്ടായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമങ്ങള്‍ വഴി പരസ്യമായി വധഭീഷണിക്ക് സമാനമായ പോസ്റ്റിട്ടത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് പോലീസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോടതി നിര്‍ദേശങ്ങള്‍ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട പശ്ചാത്തലത്തില്‍ പ്രതിയുടെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്നാണ് പോലീസിന്റെ ആവശ്യം. ഇതിനു പുറമെ പുതുതായി രജിസ്റ്റര്‍ ചെയ്ത ഐടി ആക്ട് പ്രകാരമുള്ള കേസിലും പോലീസ് നടപടികള്‍ വേഗത്തിലാക്കുമെന്നാണ് വിവരം.
Kerala
കൊച്ചി: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പോലീസ് കരുതൽ തടങ്കലിലെടുത്തു. പുന്നേക്കാടുള്ള റിസോർട്ടിൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കോതമംഗലം പോലീസ് ഇയാളെയും സംഘത്തെയും കസ്റ്റഡിയിലെടുത്തത്.
ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അർജുൻ ആയങ്കിയും സുഹൃത്തുക്കളും പിടിയിലായത്. കസ്റ്റഡിയിലുള്ളവരിൽ കുപ്രസിദ്ധ ഗുണ്ട മരട് അനീഷിന്റെ കൂട്ടാളികളും ഉൾപ്പെടുന്നു. ഇവർ സഞ്ചരിച്ചിരുന്ന മൂന്ന് കാറുകൾ പോലീസ് കസ്റ്റഡിയിലെടുത്തു.
പുതിയ സ്വർണ്ണക്കടത്ത് അല്ലെങ്കിൽ ഗുണ്ടാ ക്വാട്ടേഷനുകൾ ആസൂത്രണം ചെയ്യാനാണോ ഇവർ ഒത്തുചേർന്നതെന്ന് പോലീസ് സംശയിക്കുന്നു. കോതമംഗലം സ്റ്റേഷൻ പരിധിയിൽ ഇവർ എത്തിയതിന്റെ ഉദ്ദേശത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. അർജുൻ ആയങ്കി അടക്കമുള്ളവർക്കെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യും.
മുമ്പ് ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അർജുൻ ആയങ്കി, ലഹരിക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തെത്തുടർന്നാണ് സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ടത്. സിപിഐഎം-ലീഗ്, സിപിഐഎം-ബിജെപി സംഘർഷങ്ങളിൽ പ്രതിയായിരുന്നു.
വിദേശത്തുനിന്നും കടത്തിക്കൊണ്ടുവരുന്ന സ്വർണം ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുന്ന സംഘത്തിന്റെ തലവനാണ് ഇയാളെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഗൾഫിലും കേരളത്തിലുടനീളവും ഇയാൾക്ക് വിപുലമായ ക്വാട്ടേഷൻ നെറ്റ്വർക്ക് ഉണ്ടെന്നാണ് പോലീസ് കണ്ടെത്തൽ.